രണ്ടുമാസത്തെ അവധിക്കാലം തുടങ്ങുകയായി. ഇനി കളിച്ചു തിമിർത്തു നടക്കുന്ന സമയം. കുളത്തിലും പുഴയിലും ഒക്കെ നീന്തൽ അറിയില്ലെങ്കിലും ഇറങ്ങാൻ വെമ്പുന്ന കാലം.
നീന്തൽ അറിയാത്തതുകൊണ്ട് നിലയില്ലാ വെള്ളത്തിലേക്ക് ആണ്ടു പോയി ജലംകൊണ്ട് മുറിവേറ്റവർ നിരവധി. നീന്തൽ പഠിക്കുക എന്നത് ജീവിതത്തിന്റെ ഭാഗവും ശീലവും ആക്കേണ്ട കാലം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.
ഗൾഫിലെ ചില സ്കൂളുകളിൽ വിദ്യാർഥികൾ നിർബന്ധമായും തെരഞ്ഞെടുത്ത പരിശീലനം നേടേണ്ട രണ്ട് സംഭവങ്ങളുണ്ട്. ഒന്നു നീന്തൽ രണ്ട് ഫുട്ബോൾ.
ഇതിൽ ഏതെങ്കിലും ഒരെണ്ണം കുട്ടികൾ നിർബന്ധമായും എടുത്തിരിക്കണം എന്ന് സ്കൂളിൽ ചേരുമ്പോൾ തന്നെ അധികൃതർ പറയാറുണ്ട്. എന്നാൽ കേരളത്തിലെ സ്കൂളുകളിൽ ഈ നിബന്ധന ഇല്ലെങ്കിലും കുട്ടികൾ നിർബന്ധമായും നീന്തൽ പഠിച്ചിരിക്കണം എന്ന് പറയുന്ന ഒരാളുണ്ട്.
തൃശൂർ ജില്ലയിലെ ആളൂർ കുഴിക്കാട്ടുശേരി സ്വദേശി ഹരിലാൽ മൂത്തേടത്ത്. എം. എസ്. ഹരിലാൽ വലിയ അപകടങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് പേര് രക്ഷിച്ചിരിക്കുന്നത്.
നീന്തൽ അറിയാത്തതുമൂലം സംസ്ഥാനത്തുണ്ടാകുന്ന മുങ്ങിമരണങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുമ്പോൾ ആയിരക്കണക്കിനാളുകളെ നീന്തൽ സാക്ഷരരാക്കി മാറ്റിയ ഹരിലാൽ മാഷ് ചെയ്ത കാര്യം നിറഞ്ഞ നന്ദിയോടെ മാത്രമേ വിവരിക്കാനാകൂ.
വർഷങ്ങളായി നിരവധി ആളുകളെയും നീന്തൽ പഠിപ്പിക്കുക എന്ന ദൗത്യം ആവേശം ഒട്ടും കുറയാതെ ഏറ്റെടുത്ത് മുന്നോട്ടു നീന്തി കുതിക്കുകയാണ് ഹരിലാൽ.